Monday, 21 December 2020

ഖജുരാഹോ Part II -സതേൺ ഗ്രൂപ്പ് ടെംപിൾസ് -കലയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഇവിടെ വരാതിരിക്കാനാവില്ല.--

                       ഒരു കാലത്ത് ഭേദപ്പെട്ട ക്ഷേത്രനഗരമായിരുന്നു ഖജുരാഹോ. പ്രധാന മാർക്കറ്റ് ഏരിയ ആയിരുന്ന സ്ഥലം വിശാലമായ ഗ്രൗണ്ട് പോലെ വാമന ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ കണ്ടു. പൊതുവെ കാർഷിക മേഖലയാണ് ഖജുരാഹോ ഉൾപ്പെടുന്ന ഛത്തർപുർ ജില്ല. ഛത്തർപുർ നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്ററുണ്ട് ഖജുരാഹോയിലേക്ക് .. ജനസംഖ്യ കുറഞ്ഞ പ്രദേശമാണ് ഇവിടം . എല്ലാവരുടെയും മുഖ്യ ഉപജീവനമാർഗം കൃഷിയാണ് . ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളിലും ധാരാളം പേര് സജീവമാണ്. ഹോട്ടൽ , ഹോം സ്റ്റേ , റെസ്റ്റോറന്റുകൾ, ഗൈഡ് , ടാക്സി എന്നിവയിലും ചെറുപ്പക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എങ്കിലും . ഏപ്രിൽ മുതൽ വേനൽക്കാലം തുടങ്ങുന്നതിനാൽ ടൂറിസം വളരെ മോശമാകും . ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതങ്ങളും ഖജുരാഹോയിൽ കാണാൻ ഇടയായി. 

          മധ്യപ്രദേശ് ടൂറിസം വകുപ്പ് മികച്ച സൗകര്യങ്ങളാണ് ഖജൂരാഹോയിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. ടൂറിസം ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ നിന്നും വിവിധ ഭാഷകളിൽ ഓഡിയോ ഗൈഡ് ലഭ്യമാണ്. ഇംഗ്ലീഷ് , എസ്പാനോൾ, ചൈനീസ്, കൊറിയൻ ഉൾപ്പെടെ ഭാഷകളിലും ഇന്ത്യൻ ഭാഷകളിലും ഓഡിയോ ഗൈഡ് ഉണ്ടെന്നാണ് ഞാൻ അറിഞ്ഞത് . രണ്ടോ മൂന്നോ ഹോട്ടലുകളും ടൂറിസം വകുപ്പിന്റേതായി ഇവിടുണ്ട്. കൂടാതെ വിവിധ റേറ്റിലും സൗകര്യങ്ങളിലും ധാരാളം ഹോട്ടലുകളും ഹോം സ്റ്റേകളും ഹോസ്റ്റലുകളും ഉണ്ട് ഖജുരാഹോയിൽ.

        ഈസ്റ്റേൺ ക്ഷേത്രങ്ങളിൽ നിന്നും ഞങ്ങൾ ഇനി സന്ദർശിക്കാൻ പോകുന്നത് സതേൺ ക്ഷേത്രങ്ങളാണ്. ചതുർഭുജ് ടെംപിൾ , ബീജമണ്ഡൽ , ദുൽഹ ടെംപിൾ എന്നിവയാണ് സതേൺ ഗ്രൂപ്പിൽ പ്രധാനപ്പെട്ടവ. ആദ്യം ഞങ്ങൾ പോയത് ചതുർഭുജ് ക്ഷേത്രത്തിലേക്കാണ്. ചന്ദേല രാജവംശത്തിലെ യശോവർമൻ എന്ന രാജാവിന്റെ കാലത്താണ് ചതുർഭുജ് ടെംപിൾ നിർമ്മിക്കപ്പെട്ടത് . എ ഡി പതിനൊന്നാം നൂറ്റാണ്ടിലാണ് നിർമ്മാണം നടന്നത്. രണ്ടേ മുക്കാൽ മീറ്റർ അഥവാ എട്ട് അടിയിലധികം ഉയരമുള്ള ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ . കൈകളും മറ്റും ഛേദിച്ച നിലയിലാണ് വിഗ്രഹമുള്ളത്. ശംഖ ചക്ര ഗദാ പദ്മ ധാരിയായ മഹാവിഷ്ണുവിഗ്രഹത്തിന്റെ കാലുകളുടെ നിൽക്കുന്ന രീതി കണ്ടാൽ കൃഷ്ണ സങ്കൽപമാണെന്ന് തോന്നും. ശിരസ്സിൽ ഗംഗയും ചന്ദ്രക്കലയുമുള്ളതിനാൽ ശിവസങ്കല്പമാണെന്നും തോന്നാം. ഗർഭഗൃഹത്തിന്റെ തറയിൽ പാകിയ കല്ലുകളുടെ നിറവ്യത്യാസം ശ്രദ്ധേയമാണ്. മണ്ഡപത്തിൽ നിന്നും നോക്കുമ്പോൾ ശ്രീകോവിലിനുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി തോന്നും ..ഗർഭഗൃഹത്തിന്റെ വാതിലിലും ചുറ്റും മുകളിലെ തോരണവും വളരെ കലാപരമാണ് . എത്ര മനോഹരമായ കൊത്തുപണികളാണ് കല്ലിൽ തീർത്തിരിക്കുന്നത്. മണ്ഡപത്തിലെ സീലിങ്ങിൽ ചെയ്തിരിക്കുന്ന കലാവിരുതും സുന്ദരമാണ്.ഉയരം കൂടിയ ശിഖരമാണ് ക്ഷേത്രത്തിന്റേത് .. ചുറ്റിനും ധാരാളമായി ശിൽപങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്ന അമ്പലമാണ് ചതുർഭുജ ക്ഷേത്രം.

        ബീജമണ്ഡൽ : ചതുർഭുജ ക്ഷേത്രത്തിൽ നിന്നും അരകിലോമീറ്റർ മാത്രം ദൂരെയാണ് ബീജമണ്ഡൽ ക്ഷേത്ര അവശിഷ്ടങ്ങൾ .നിലവിൽ ഉത്ഖനനം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ബീജ മണ്ഡൽ . ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥർക്ക് ലഭ്യമായ അനുമാനങ്ങൾ വെച്ച് വലിയ ശിവക്ഷേത്രമായിരുന്നു എന്ന് കരുതുന്നു . മുപ്പതു മീറ്ററിലധികം നീളമുള്ള മണ്ഡപമാണ് കണ്ടെത്തിയിട്ടുള്ളത്. അനുമാനങ്ങൾ വെച്ച് തയ്യാറാക്കിയ ഡിസൈനും ഫോട്ടോകളും ഇവിടെ വെച്ചിട്ടുണ്ട്. ഇടുങ്ങിയ നാട്ടുവഴിയിലൂടെ വേണം ബീജമണ്ഡലിലേക്ക് എത്താൻ . വഴിയിൽ നിന്നും നോക്കുമ്പോൾ രണ്ടു മൺകൂനകൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുക. അടുത്തെത്തുമ്പോളാണ് ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ അവശിഷ്ടങ്ങളും മറ്റും ദൃശ്യമാവുകയുള്ളൂ .ഇവിടെ നിന്നും ലഭ്യമായ ശിലകളും ശില്പങ്ങളും നമ്പരിട്ട് പരിസരത്തു തന്നെ നിർത്തിയിരിക്കുന്നത് കാണാം .പാടങ്ങളുടെയും കുളത്തിന്റെയും പശ്ചാത്തലത്തിൽ നിൽക്കുന്ന ഈ ശേഷിപ്പുകൾക്കിടയിൽ ചുറ്റുമതിലിലെ കൊത്തുപണികളിൽ നിന്നു തന്നെ യഥാർത്ഥത്തിൽ ക്ഷേത്രമുണ്ടായിരുന്നതിന്റെ ഭംഗിയും പ്രൗഢിയും നമുക്ക് ഊഹിച്ചെടുക്കാം .

             ബീജമണ്ഡലിൽ നിന്നും ഒരു കിലോമീറ്ററോളം ചെറു റോഡിലൂടെ സഞ്ചരിച്ചാൽ സതേൺ ഗ്രൂപ്പിലെ ഏറ്റവും വലിയ ക്ഷേത്രമായ ദുൽഹ ടെംപിളിൽ എത്താം .. ഖജുരാഹോയിലൂടെ ഒഴുകുന്ന ഖുദർ നദിയിലെ ചപ്പാത്ത് കടന്നാൽ നദീതീരത്തു തന്നെ ഇടതു വശത്താണ് ദുൽഹ ദേവ് മന്ദിർ, അർദ്ധ നാരീശ്വരനായ , ഉമാ മഹേശ്വരനെ സങ്കല്പിച്ചുള്ള ശിവക്ഷേത്രമാണ് ഇത്. മലയാളത്തിൽ പറഞ്ഞാൽ വധൂവരന്മാരുടെ അല്ലെങ്കിൽ ഭാര്യ ഭർത്താക്കന്മാരുടെ അമ്പലം എന്നാണ് . വലിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ . ശിവലിംഗത്തിന്മേൽ ചെറു ചെറുതായി ഒട്ടേറെ ശിവലിംഗങ്ങൾ കൊത്തിയിരിക്കുന്നു. ഒരു ശിവലിംഗത്തിൽ തന്നെ 1111 ശിവലിംഗങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.മനോഹരമായ ഒരു ഗാർഡൻ ക്ഷേത്രത്തിനു ചുറ്റുമായി ഒരുക്കിയിട്ടുണ്ട്. പൂച്ചെടികൾക്കും ഗാർഡനും നടുവിൽ ക്ഷേത്രത്തിന്റെ കാഴ്ച്ച മനോഹരമാണ്. അപ്സരസുകളുടെയും ശിവന്റെയും നന്ദിയുടെയും മറ്റു ദേവന്മാരുടെയും സാലഭഞ്ജികകളുടെയും ശിൽപങ്ങളോടൊപ്പം ഇറോട്ടിക് ശിൽപങ്ങളും ഉണ്ടിവിടെ. രതിയുടെ വിവിധ പോസുകൾ , യോഗയുടെ പൊസിഷനുകൾ പോലെ , അല്ലെങ്കിൽ യോഗ പ്രാക്ടീസ് ചെയ്യുന്നവർക്ക് മാത്രം സാധ്യമാവുന്ന പോലെ തോന്നുന്ന ചില സെക്സ് പൊസിഷനുകളുടെ ശില്പങ്ങളും കണ്ടു. 

                ഏതാണ്ട് ഉച്ചയാകാറായിരിക്കുന്നു. സഹയാത്രികരോട് ചോദിച്ചപ്പോൾ എന്തെങ്കിലും ചായയോ മറ്റോ കഴിച്ചിട്ട് നമുക്ക് മറ്റ് ക്ഷേത്രങ്ങൾ കൂടി പരമാവധി കാണാം . എന്നിട്ട് മതി ഉച്ചഭക്ഷണം എന്നായി. എല്ലാവരും ഉത്സാഹത്തിലാണ് .. എന്റെ ഏറെ കാലത്തെ ആഗ്രഹം തന്നെയായിരുന്നു ഖജുരാഹോ സന്ദർശിക്കുക എന്നത്. അതിനു അവസരം ഒത്തത് ഇപ്പോൾ ആണ് . ഈ സാഹചര്യം ഒത്തുവരാൻ ഇടയാക്കിയ സഹയാത്രികരായ ശ്രീ . മധുസൂദനൻ നായരും കുടുംബവും , ശ്രീ. വേണുഗോപാലകൃഷ്ണ കാമത്തും കുടുംബവും,മജീഷ്യൻ ശ്രീ നയനൻ കൽപ്പറ്റയും കുടുംബവും ആണ്. ഏറെ നന്ദിയുണ്ട് സന്തോഷമുണ്ട്. ഈ സന്ദർശന വേളയിൽ .


            മനോഹരമായ ദുൽഹാ ദേവ് മന്ദിറിൽ നിന്നും ഒരു ചെറിയ ചായക്കടയിൽ ചായ കഴിച്ചു.. ഇനി പോകാനുള്ളത് വെസ്റ്റേൺ ഗ്രൂപ്പിലെ അമ്പലങ്ങളിലേക്കാണ്.. ഖജുരാഹോയുടെ ഏറ്റവും മനോഹരമായ കന്ദരിയാ മഹാദേവ ക്ഷേത്രം , ലക്ഷ്മണ ടെമ്പിൾ ഉൾപ്പെടെയുള്ള അത്ഭുതങ്ങളിലേയ്ക്ക് ..


Part I വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-1.html

Part III വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-3.html 

































Sunday, 20 December 2020

അഹിംസയിലേക്കുള്ള മാനസാന്തരത്തിന്റെ ധൗലി - കലിംഗ

                          ബി സി 262 ൽ ആണ് കലിംഗ യുദ്ധം അവസാനിക്കുന്നത്. അങ്ങ് ഇന്നത്തെ അഫ്ഘാൻ പ്രദേശങ്ങൾ മുതൽ ഇങ്ങ്  കർണാടകവും തെലുങ്കാനയും വരെ നീളുന്ന മൗര്യ സാമ്രാജ്യം. സാമ്രാട്ട് അശോകന്റെ കീഴിൽ ഭാരതത്തിലെ എക്കാലത്തെയും ഏറ്റവും വിശാലമായ സാമ്രാജ്യം. എന്നാൽ കിഴക്ക് ദിക്കിൽ ഈ വിശാല സാമ്രാജ്യത്തിൽപ്പെടാതെ സ്വയംപര്യാപ്‌തമായൊരു രാജ്യം .ഉത്കലപ്രദേശങ്ങൾ ഉൾപ്പെടുന്ന കലിംഗരാജ്യം. കലിംഗയെയും കൂടി വിശാലമായ സാമ്രാജ്യഭാഗമാക്കുവാൻ തുനിഞ്ഞ സാമ്രാട്ട് അശോകന് നേരിടേണ്ടി വന്നത് അതികഠിനമായൊരു യുദ്ധമാണ്. രണ്ടു ലക്ഷത്തോളം വരുന്ന സൈനികരുമായി യുദ്ധം ചെയ്‌ത അശോകചക്രവർത്തി യുദ്ധം വിജയിക്കുക തന്നെ ചെയ്തു. യുദ്ധാവസാനം അശോകചക്രവർത്തി കലിംഗയിലെ ദയാനദിക്കരയിലെ ധൗലിയെന്ന ചെറുകുന്നിൻ മുകളിൽ തന്റെ സൈന്യത്തെ അഭിവാദ്യം ചെയ്യാനെത്തി .കുന്നിൻ മുകളിൽ നിന്നും താഴേയ്ക്കു നോക്കിയ ചക്രവർത്തി  ദയാനദിയുടെ നിറം  മാറ്റം  കണ്ട്   ഞെട്ടി . ചോര പടർന്ന് ചുവന്നൊഴുകുന്ന ദയാനദിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസ്സിൽ ഒട്ടേറെ ചിന്തകൾക്ക് വഴി വെച്ചു. രാജാവിന്റെ രണവീര്യത്തിൽ നിന്നും ,യോദ്ധാവിന്റെ ധൈര്യത്തിൽ നിന്നും ആ മനസ്സ് ചാഞ്ചല്യപ്പെട്ടു . 

                ബുദ്ധമതവിശ്വാസിയായിരുന്നെങ്കിലും അഹിംസയുടെ താത്വികചിന്തകളിലേക്ക് ഒരിക്കലും എത്തിയിട്ടില്ലാതിരുന്ന സാമ്രാട്ട് അശോകൻ താൻ ചെയ്‌ത യുദ്ധങ്ങളെയും പാപങ്ങളെയും പറ്റി ഓർത്തു പശ്ചാത്തപിക്കാൻ തുടങ്ങി.

              ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരുടെ ജീവനാണ് കലിംഗ യുദ്ധത്തിൽ നഷ്ടപ്പെട്ടതത്രെ . അവരുടെ ചോരവീണു ചുവന്നൊഴുകുന്ന ദയാ നദിയും കലിംഗയിലെ യുദ്ധക്കാഴ്ച്ചകളും അശോക ചക്രവർത്തിയെ അഹിംസാവാദിയാക്കി മാറ്റി . തന്റെ പിന്നീടുള്ള ജീവിതം ബുദ്ധമതപ്രചാരണത്തിനായി അദ്ദേഹം മാറ്റിവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബുദ്ധമത പ്രചാരകരെ  അയച്ചു. ബുദ്ധനുമായി ബന്ധപ്പെട്ട പുണ്യകേന്ദ്രങ്ങളിൽ സ്‌തൂപങ്ങളും സ്‌മാരകങ്ങളും നിർമ്മിച്ചു.

                ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ധൗലി ഗിരി അഥവാ ധൗലി കുന്നുകൾ. കലിംഗ നിപ്പോൺ ബുദ്ധ സംഘം എന്ന സംഘടനയും ഒഡീഷ സർക്കാരും ചേർന്ന് നിർമ്മിച്ച അന്താരാഷ്ട്ര ശാന്തി സ്‌തൂപമുണ്ട് ധൗലിയിൽ . 1972 ലാണ് ഈ സ്‌തൂപം സ്ഥാപിക്കപ്പെട്ടത്. ഭുവനേശ്വറിൽ നിന്നും കൊണാർക്കിലേക്കുള്ള യാത്രയിൽ ഉദയഗിരി ഗുഹകളും സന്ദർശിച്ചതിനു ശേഷമാണ് ധൗലിയിലെത്തുന്നത്. ദയാനദീതീരത്തു നിന്നും കുന്നിൻ മുകളിലേയ്ക്ക് നീളുന്ന റോഡ് . പാർക്കിങ് ഏരിയയും ടോയ്‌ലറ്റ് കോംപ്ലെക്സും കടന്ന് മുന്നോട്ട് നടന്ന് ശാന്തിസ്‌തൂപത്തിന്റെ പടവുകൾ കണ്ടു. മുകളിലേക്കുള്ള വഴിയിൽ നിറയെ ചെറിയ കടകളുണ്ട് . കലണ്ടറുകൾ, ശ്രീബുദ്ധന്റെ ശില്പങ്ങൾ , വിവിധ ഭാഷകളിലുള്ള ബുക്കുകൾ , ഐസ് ക്രീം , കൂൾ ഡ്രിങ്കുകൾ , പായ്‌ക്കറ്റിലാക്കിയ വറപൊരികൾ, കരിക്ക് , പഴങ്ങൾ, കുക്കുംബർ , കുങ്കുമം ,കളിപ്പാട്ടങ്ങൾ എന്നിവ നിരത്തിയ കടകളിൽ നിന്നും കച്ചവടക്കാർ ഓരോ സന്ദർശകനെയും വിളിക്കുന്നുണ്ട്. കച്ചവടക്കാർക്കിടയിലൂടെ നടന്ന് സ്റ്റെപ്പുകൾ കയറി ചെന്നത് വൃക്ഷങ്ങൾ തണൽ വിരിക്കുന്ന വിശാലമായ ഒരു മുറ്റത്തേയ്ക്കാണ് . അവിടെ നിന്നും വലിയ ആ സ്‌തൂപം മുഴുവനായും കാണാം.  തൂവെണ്മയാർന്ന ശാന്തിസ്തൂപം. ഏറ്റവും മുകളിൽ കുടകൾ നിവർത്തിയ  പോലെ നാലഞ്ചു രൂപങ്ങൾ. വീതിയുള്ള  പടവുകൾക്കിരുവശവും സ്വർണ വർണ്ണത്തിൽ സിംഹങ്ങളുടെ ശില്പങ്ങളുണ്ട്. അവിടെ മാത്രമല്ല കെട്ടോ, സ്‌തൂപത്തിന്റെ ചുറ്റുമതിലിൽ മറ്റിടങ്ങളിലും സിംഹങ്ങളുണ്ട്. 

സ്റ്റെപ്പുകൾ കയറിച്ചെല്ലുന്നത് ധ്യാനത്തിലിരിയ്ക്കുന്ന ശ്രീബുദ്ധന്റെ വലിയ ഒരു ശില്പത്തിനു മുന്നിലേക്കാണ്. ശയനബുദ്ധൻ ഉൾപ്പെടെ ബുദ്ധഭഗവാന്റെ ശില്പങ്ങളുണ്ട് സ്‌തൂപത്തിനു ചുറ്റും. 

           വിവിധ ശില്പങ്ങൾ കണ്ട് സ്‌തൂപത്തിനു ചുറ്റും നടന്നു. സ്‌തൂപത്തിൽ നിന്നും കുന്നിനു താഴെ ഒഴുകുന്ന ദയാനദിയിലേയ്ക്ക് നോക്കി. ക്രിസ്‌തുവിനും 262 കൊല്ലങ്ങൾക്ക് മുൻപ് ഇവിടെ നിന്നും രക്തവർണം പടർന്നൊഴുകിയ ആ നദി കണ്ട് , ഒന്നര ലക്ഷത്തോളം മനുഷ്യരുടെ കബന്ധങ്ങളും കണ്ട് മാനസാന്തരം വന്ന സാമ്രാട്ട് അശോകനെക്കുറിച്ച് സ്‌കൂൾ പാഠപുസ്തകങ്ങളിൽ പഠിക്കാനുണ്ടായിരുന്നത് ഓർത്തു. മഹാനായ അശോകചക്രവർത്തി ഈ കുന്നിൻ മുകളിൽ തന്നെ പാറമേലും കല്ലുകളിലും തന്റെ ചിന്തകൾ കോറിയിട്ടിരുന്നു. 

                    ഒരു മണിക്കൂറിലധികം ഇവിടെ സമയം ചെലവഴിച്ചു. സഹയാത്രികരിൽ ചിലർ സുവനീറുകൾ വാങ്ങുന്നുണ്ട്. കുക്കുമ്പർ വാങ്ങിയവർ ഓരോ കഷണം കൊണ്ട് വന്നു തന്നു. ഈ യാത്ര തുടരുന്നത് കൊണാർക്കിലേക്കാണ്. ഇന്ത്യൻ പൗരാണിക വാസ്തുവിദ്യയുടെ എക്കാലത്തെയും മാതൃകകളിൽ ഒന്നായ , ആയിരം കൊല്ലത്തെ പാരമ്പര്യം പേറുന്ന സൂര്യ ക്ഷേത്രത്തിലേയ്ക്ക്. ടോയിലെറ്റിലും കടകളിലും പോയിരുന്ന സഹയാത്രികർ മടങ്ങിയെത്തിയിട്ടുണ്ട്. ഇനി യാത്ര തുടരാം . സ്‌കൂൾ പാഠപുസ്തകങ്ങളിൽ പഠിച്ച കലിംഗ യുദ്ധത്തിന്റെയും മഹാനായ അശോകചക്രവർത്തിയുടെയും പാഠങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് വാഹനത്തിലേക്ക് കയറി.

https://facebook.com/story.php?story_fbid=1143387759325869&id=142018986129423




















ഖജുരാഹോ- കലയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഇവിടെ വരാതിരിക്കാനാവില്ല... Part- 1

            ഹേമാവതി എന്നൊരു ബ്രാഹ്മണ കുമാരി പണ്ടൊരിക്കൽ ഒരു രാത്രിയിൽ നദിയിൽ കുളിക്കാനിറങ്ങി. ഹേമാവതിയുടെ സൗന്ദര്യം കണ്ടു മോഹിച്ച ചന്ദ്രദേവൻ മനുഷ്യരൂപം പൂണ്ട് അവളെ ആകർഷിച്ചത്രേ. അങ്ങിനെ ആ കൂടിച്ചേരലിൽ ഹേമാവതി ഗർഭിണിയാകുകയും ഒരു ആൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. പക്ഷെ  അവിവാഹിതയായ ആ അമ്മയെയും അച്ഛനില്ലാത്ത മകനെയും സമൂഹം ഒട്ടേറെ ദ്രോഹിച്ചു. തന്നോടൊപ്പം ജീവിക്കാത്ത ഒരുത്തനോടൊപ്പം കാമം തീർത്ത അമ്മയെ പരിഹസിക്കുന്നത് ആ മകൻ കാണേണ്ടി വന്നു. ഒടുക്കം ആ അമ്മ മകനെയും കൂട്ടി കൊടും കാടിനുള്ളിലേക്ക് പലായനം ചെയ്തു. മകനെ മികച്ച രീതിയിൽ ജീവിതധർമങ്ങൾ അമ്മ അഭ്യസിപ്പിച്ചു . ജീവിതത്തിൽ ഒരു വലിയ ലക്ഷ്യ ബോധവുമായി തിരികെ കാടിറങ്ങിയ മകനാണ് ചന്ദേല രാജവംശസ്ഥാപകനായ ചന്ദ്രവർമൻ.  മനുഷ്യകാമനകളെ മനോഹരമായി ചിത്രീകരിക്കുന്ന സ്മാരകങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയത് ചന്ദ്രവർമനാണ് . അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരും ആ രീതി തുടർന്നു. കഥയങ്ങിനെ തുടരട്ടെ...

   ചതുർവിധപുരുഷാർത്ഥങ്ങളായ ധർമ -അർത്ഥ -കാമ-മോക്ഷങ്ങളെയും മാനവജീവിതത്തിന്റെ വ്യത്യസ്തധാരകളെയും മനോഹരമായി ഖജുരാഹോയിൽ ശിൽപങ്ങളായി സുന്ദരമന്ദിരഭിത്തികളിൽ കവിത പോലെ കൊത്തിയിരിക്കുന്നു. ഭക്തി ,സന്തോഷം ,ദുഃഖം ,അധ്വാനം , രതി, ജനനം , ഗുരുകുലം , ചികിത്സ, യുദ്ധം, വ്യാപാരം, കൃഷി, സംഗീത നൃത്യാദി കലകൾ എല്ലാം ഈ ശിലകളിൽ സൗന്ദര്യമായി നിറയുന്നു. കലയെ സ്നേഹിക്കുന്നവർക്ക് , ആസ്വദിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഇവിടെ വരാതിരിക്കാനാവില്ല. അതാണ് സത്യം.

           എ ഡി ആറാം നൂറ്റാണ്ടു മുതലുള്ള ക്ഷേത്രങ്ങളാണ് ഖജുരാഹോയിലുള്ളത് . രതിശില്പങ്ങൾ കൊണ്ട് പ്രശസ്തിയാർജ്ജിച്ചതാണിവിടത്തെ ക്ഷേത്രങ്ങൾ. എന്നാൽ ഈ കലാവിരുതിന്റെ പത്തു ശതമാനം മാത്രമേ രതിശില്പങ്ങൾ ഉള്ളൂ . ബുന്ദേൽഖണ്ഡ് ഭരിച്ചിരുന്ന ചന്ദേല രാജവംശത്തിലെ രാജാക്കന്മാരുടെ കീഴിലാണ് ഈ ശില്പനഗരം നിർമ്മിക്കപ്പെട്ടത് . ഏതാണ്ട് ഇരുപത് കിലോമീറ്ററോളം ചുറ്റളവിലായിരുന്നു അന്ന് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. എന്നാൽ ഇന്ന് ഏറിയാൽ ഇരുപതോ ഇരുപത്തിയഞ്ചോ മാത്രമേ അവശേഷിക്കുന്നുള്ളൂ . 1022 ൽ മഹമൂദ് ഗസ്നി ഇവിടം കൊള്ളയടിക്കാനെത്തിയിരുന്നു. വലിയ തോതിൽ പണം നൽകിയതിനാൽ വൻ ആക്രമണങ്ങളിൽ നിന്നും ഖജുരാഹോ രക്ഷപ്പെട്ടു. പിന്നീട് കുത്ബുദ്ദിൻ ഐബക് ചന്ദേലയെ ആക്രമിക്കുകയും ഇവിടം തകർക്കുകയും ചെയ്തിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടു മുതൽ മുസ്ലിം  ഭരണാധികാരികളുടെ അധിനിവേശത്തിനു പ്രദേശം കീഴടങ്ങി. സിക്കന്ദർ ലോധിയുടെ ആക്രമണപരമ്പരയിൽ ഖജുരാഹോയും ഉൾപ്പെട്ടിരുന്നു. തകർന്ന നഗരം കാടുപിടിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ നൂറ്റാണ്ടുകളോളം കിടന്നു. അത് ഒരു പരിധി വരെ കൂടുതൽ  ആക്രമണങ്ങളിൽ നിന്നും രക്ഷയായി. ഇത്രയെങ്കിലും കിട്ടിയെന്നത് വലിയ കാര്യം തന്നെ. 1830 ൽ ബ്രിട്ടീഷ് സർവ്വേ നടന്ന സമയത്ത് ക്ഷേത്രവിശ്വാസികളാണ് കാട് പിടിച്ചു കിടക്കുന്ന ക്ഷേത്രങ്ങൾ സർവെയർമാർക്ക് കാണിച്ചു കൊടുക്കുന്നത്. അന്ന് മുതലാണ് പ്രാധാന്യം മനസ്സിലാക്കി ഈ വിസ്മയങ്ങൾ ലോകശ്രദ്ധയിലേക്ക് ലഭിക്കുന്നത്.അക്കാലത്തും ശിവരാത്രി ദിവസം വിദൂര ദേശങ്ങളിൽ നിന്നും ഭക്തർ  ഇവിടെ എത്തുന്നുണ്ടായിരുന്നുവത്രേ .

     തണുപ്പ് കാരണം ഏതാണ്ട് ഒൻപതരയോടെയാണ്  പ്രഭാതഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ ഖജുരാഹോ സന്ദർശിക്കാൻ തുടങ്ങിയത് . ഖജുരാഹോയിലെ ക്ഷേത്രങ്ങളെ വെസ്റ്റേൺ , ഈസ്റ്റേൺ , സതേൺ എന്നിങ്ങനെ  മൂന്നായി തിരിച്ചിട്ടുണ്ട്. അതിൽ ഈസ്റ്റേൺ ഭാഗത്തേക്കാണ് ആദ്യം ഞങ്ങൾ പോകുന്നത്. മഹാബലിയുടെയും വാമനന്റെയും നാട്ടിൽ നിന്നാണല്ലോ വരവ്. അതുകൊണ്ട് വാമനമൂർത്തി ക്ഷേത്രം തന്നെയാകട്ടെ ആദ്യം. വലിയ ഒരു പീഠത്തിനു മുകളിൽ നഗര വസ്തു ശൈലിയിൽ ആണ് വാമന ക്ഷേത്രം . മികച്ച കൊത്തുപണികളുള്ള ഈ ക്ഷേത്രം നിർമ്മിച്ചത് എ ഡി 1050 - 1075 കാലഘട്ടത്തിലാണ് .. വാമനക്ഷേത്രത്തിലെ കൊത്തുപണികളുടെ കൂട്ടത്തിൽ  രതിശില്പങ്ങൾ ഇല്ല.

           വാമനക്ഷേത്രത്തിൽ നിന്നും നേരെ പോയത് ജോവാരി ക്ഷേത്രത്തിലേക്കാണ് . പുറമെ നിന്ന് കാണുമ്പോൾ തന്നെ ഭംഗി അറിയാം. ചെറിയ ക്ഷേത്രമാണ് പക്ഷെ ഭംഗി കൊണ്ടും ശില്പചാതുര്യം കൊണ്ടും  ഗംഭീരം. ക്ഷേത്രത്തിന്റെ പോർച്ചിലെ മകര തോരണം ഏറെ മനോഹരമാണ്. പത്താം നൂറ്റാണ്ടിൽ നിർമിച്ച ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. നിലവിൽ ശില്പങ്ങളേറെയും നശിപ്പിക്കപ്പെട്ട നിലയിലാണ് . ഗർഭഗൃഹത്തിലെ മഹാവിഷ്ണു വിഗ്രഹം ശിരസ്സു ഛേദിക്കപ്പെട്ടിരിക്കുന്നു. മറ്റു ശില്പങ്ങളും കാലും മുഖവും കൈകളും മറ്റും തകർത്തു കളഞ്ഞ അവസ്ഥയിലാണ്. എങ്കിലും മിച്ചമുള്ളവ എത്ര മനോഹരമാണ്.    ചന്ദനത്തടിയിൽ കൊത്തിയെടുത്ത് പോലെ തോന്നും സാൻഡ് സ്റ്റോണിൽ നിർമ്മിച്ച ക്ഷേത്രം .കൊത്തുപണികളുടെ കൂട്ടത്തിൽ  രതിയുടെ വിവിധ ഭാവങ്ങൾ , പൊസിഷനുകൾ , സ്നേഹത്തിന്റെ ഊർജ്ജപ്രവാഹമായ ഇണ ചേരലിന്റെ വൈവിധ്യമാർന്ന ആസ്വാദനരീതികൾ, സ്ത്രീ-പുരുഷ സ്വയംഭോഗങ്ങൾ ഒക്കെയും ഭംഗിയായി കൊത്തിയിട്ടുള്ള ശില്പങ്ങളുണ്ട് ഇവിടെ .വനിതകളുടെ ലെഗ്ഗിൻസ് പോലെയോ മറ്റോ  കനം കുറഞ്ഞ  വസ്ത്രം ഉരിയുന്ന സ്ത്രീയുടെ ഒരു ശില്പം കണ്ടു.വസ്ത്രത്തിന്റെ കനം  പോലും വ്യക്തമായി മനസിലാകത്തക്ക വിധമാണ് ശില്പി ശില്പം നിർമിച്ചിരിക്കുന്നത്.    ബ്രഹ്മാവിന്റെയും സരസ്വതിയുടെയും ഉൾപ്പെടെയുള്ള ദേവീദേവന്മാരുടെ ശിൽപങ്ങളും  ഏറെ സുന്ദരമാണ്..

           ജോവാരി ക്ഷേത്രത്തിൽ നിന്നും ഏറെ അകലെയല്ല ഖജുരാഹോയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നായ ബ്രഹ്മക്ഷേത്രം . കൊത്തുപണികളോ ശില്പ ഭംഗിയുടെ പ്രത്യേകതകളോ ബ്രഹ്മക്ഷേത്രത്തിൽ ഇല്ല .


Part II വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-ii.html

Part III വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-3.html 

Facebook : https://www.facebook.com/yathraman.../posts/1116579588673353