Friday, 18 December 2020

സാഞ്ചിയിലെ സ്‌തൂപം - ക്രിസ്‌തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച സ്‌മാരകങ്ങൾ

ക്രിസ്‌തുവിനും മുൻപ് മൂന്നാം ശതകത്തിൽ നിർമ്മിക്കപ്പെട്ട സ്‌തൂപങ്ങളും ക്ഷേത്രങ്ങളും മണ്ഡപങ്ങളുമാണ് സാഞ്ചിയിലെ പൈതൃകകേന്ദ്രത്തിലുള്ളത്. മധ്യപ്രദേശിലെ വിദിശയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ ദൂരത്താണ് സംസ്‌കൃതിയുടെ ഈ പൗരാണികഅടയാളങ്ങൾ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് വിദിശയിലേയ്ക്കുള്ള ഹൈവേയിൽ മഞ്ഞനിറം പുതച്ചു നിൽക്കുന്ന കടുകുപാടങ്ങൾക്കു നടുവിലൂടെ അൻപത്തഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സാഞ്ചിയിലെത്താം. നല്ല റോഡുകളാണ് ഈ പ്രദേശത്തുള്ളത്. അതുകൊണ്ട് കൂടിയാൽ ഒന്നര മണിക്കൂർ സമയം കൊണ്ട് നമുക്ക് അവിടെ എത്തിച്ചേരാൻ പറ്റും. ഭോപ്പാൽ - വിദിശ ഹൈവേയിൽ സാഞ്ചിയിൽ വഴി തിരിഞ്ഞ് നാനൂറു മീറ്ററോളം കുന്നിൻമുകളിലേയ്ക്ക് യാത്ര ചെയ്‌താൽ സാഞ്ചിയിലെ മഹത്തായ സ്‌തൂപത്തിൽ നമുക്കെത്തിച്ചേരാം.

ബി സി മൂന്നാം നൂറ്റാണ്ടിൽ മഹാനായ അശോകചക്രവർത്തിയാണ് സാഞ്ചിയിലെ സ്‌തൂപവും പണി കഴിപ്പിച്ചത്. കലിംഗ യുദ്ധത്തിനു ശേഷം മനസ്സു മാറി ബൗദ്ധ ചിന്തകളിലേക്ക് നീങ്ങിയ അശോകചക്രവർത്തി 84000 ബുദ്ധസ്‌തൂപങ്ങൾ നിർമ്മിച്ചുവെന്നാണ് പറയപ്പെടുന്നത്.അതിൽ ഏറ്റവും വലുതാണ് സാഞ്ചിയിലേത്. ഭഗവാൻ ശ്രീ ബുദ്ധന്റെ പരിനിർവാണത്തിനു ശേഷം അദ്ദേഹത്തിന്റെ ചിതാഭസ്‌മം എട്ടു ഭാഗങ്ങളിലായി എട്ടു രാജ്യങ്ങളിൽ ഉണ്ടായിരുന്നു. അശോകചക്രവർത്തി അവയെല്ലാം ശേഖരിച്ച് സ്വർണ്ണ- വെള്ളി- സ്‌ഫടികപ്പാത്രങ്ങളിലാക്കി ഈ 84000 സ്‌തൂപങ്ങളിലായി സ്ഥാപിച്ചുവത്രേ. ഭാരതത്തിന്റെ മഹത്തായ പൈതൃകത്തിന്റെ ജീവസ്സുറ്റ ദൃശ്യങ്ങളാണ് സാഞ്ചിയിലും നമുക്ക് കാണാനാവുന്നത്. ചെറുകുന്നിൻ മുകളിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ തന്നെ വലിയ സ്‌തൂപം കാണാം. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌മാരകമാണ് സാഞ്ചി സ്‌തൂപം. മൂന്നു സ്‌തൂപങ്ങളാണ് ഇവിടെയുള്ളത്. വലിയ സ്‌തൂപത്തിനടുത്തു തന്നെയാണ് മൂന്നാമത്തെ സ്‌തൂപവും സ്ഥിതിചെയ്യുന്നത്. രണ്ടാം സ്‌തൂപം കുന്നിന്റെ മറുചെരിവിൽ അൽപ്പം മാറിയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധക്ഷേത്രങ്ങളും ഗുപ്‌ത കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഏതാനും ഹിന്ദു ക്ഷേത്രങ്ങളും ഈ പുരാവസ്‌തുസമുച്ചയത്തിലുണ്ട്.

സാഞ്ചിയിലെ പ്രധാന സ്‌തൂപത്തിന് 55 അടി ഉയരവും 120 അടി വ്യാസവുമുണ്ട്. അർധഗോളാകൃതിയിലാണ് ഈ സ്‌തൂപങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സ്‌തൂപത്തിന്റെ നാലു വശങ്ങളിലും അലങ്കാര തോരണങ്ങളോടെ കല്ലിൽ നിർമ്മിക്കപ്പെട്ട കമാനങ്ങളും അവയ്ക്കുള്ളിൽ പ്രദക്ഷിണവഴിയുമുണ്ട്. പടികൾ കയറിച്ചെന്നാൽ ഒന്നാം നിലയിൽ വീണ്ടും മറ്റൊരു പ്രദക്ഷിണവഴി കൂടി സ്‌തൂപത്തിനു ചുറ്റുമായുണ്ട്. കമാനങ്ങളും തോരണങ്ങളും ശിൽപ്പ വേലകൾ കൊണ്ട് മനോഹരമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിലെപ്പോഴോ സാഞ്ചിയുടെ പ്രാധാന്യം കുറയുകയും ഇവിടം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്‌തു. പിന്നീട് 1818 ബ്രിട്ടീഷ് കാരനായ ജന. ടെയ്‌ലർ ഇവിടെയെത്തിയതിനു ശേഷമാണ് സാഞ്ചിയുടെ പ്രാധാന്യം സംബന്ധിച്ച പഠനങ്ങൾ തുടങ്ങുന്നത്. അങ്ങിനെ വീണ്ടും സാഞ്ചിയിലെ മഹത്തായ സ്‌മാരകങ്ങൾ അധികാരികളാൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സ്വാതന്ത്രത്തിനു ശേഷം പുരാവസ്‌തുവകുപ്പ് പ്രദേശം ഏറ്റെടുക്കുകയും സ്‌മാരകങ്ങളുടെ കേടുപാടുകൾ തീർത്ത് സംരക്ഷിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്‌തുപോരുന്നു.

അശോകചക്രവർത്തിയുടെ കാലത്തിനു ശേഷം സുംഗ കാലത്തും ഇവിടെ നിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. ശതവാഹന കാലഘട്ടത്തിലാണത്രേ കമാനങ്ങളും തോരണങ്ങളും മറ്റും നിർമ്മിക്കപ്പെട്ടത്.ഒന്നാം സ്‌തൂപവും മൂന്നാം സ്‌തൂപവും ഗുപ്‌തകാലഘട്ടത്തിലെ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ബുദ്ധക്ഷേത്രങ്ങളും സമീപത്തുള്ള കൽമണ്ഡപങ്ങളും സന്ദർശിച്ചിട്ട് ഞങ്ങൾ രണ്ടാം സ്‌തൂപത്തിലേയ്ക്ക് നടക്കാൻ തീരുമാനിച്ചു.

വലിയ സ്‌തൂപത്തിനരുകിൽ നിന്ന് താഴേയ്ക്ക് പടികളുണ്ട്. പടികൾക്കു താഴെ വിശാലമായ പ്രദേശത്ത് ഒരു കുളവും അടുത്തായി പഴയ മൊണാസ്റ്ററിയുടെ അവശിഷ്ടങ്ങളും കാണാം.ഞങ്ങൾ അങ്ങോട്ടു നീങ്ങി മൊണാസ്റ്ററിയുടെ അടുത്താണ് കല്ലു കൊണ്ടു നിർമ്മിച്ച വലിയ പാത്രമുള്ളത്. വെള്ളം സൂക്ഷിക്കാനുപയോഗിച്ചിരുന്ന കൽപ്പാത്രം കണ്ടാൽ വലിയ മഗ് പോലെയുണ്ട്. അതിനു വശത്തു കൂടി വീണ്ടും പടികളിറങ്ങി നൂറു മീറ്ററോളം ചെല്ലുമ്പോഴാണ് രണ്ടാം നമ്പർ സ്‌തൂപം സ്ഥിതിചെയ്യുന്നത്. ആ സ്‌തൂപത്തിനരുകിലും ഒരു ചെറിയ കുളമുണ്ട്. അവിടെയും സന്ദർശനം നടത്തി മടക്കം.തിരികെ കുന്നുകയറി വലിയ സ്‌തൂപത്തിനരികിൽ മടങ്ങിയെത്തി. അവിടെനിന്നും മൂന്നാം സ്‌തൂപത്തിനു ചുവട്ടിലൂടെ ഞങ്ങൾ വ്യൂ പോയിന്റിലേയ്ക്ക് നടന്നു.

കുന്നിൻമുകളിൽ നിന്ന് സാഞ്ചിയിലെ കൃഷിഭൂമികളുടെയും സാഞ്ചി ഗ്രാമത്തിന്റെയും കാഴ്ച്ചകൾ ആസ്വദിച്ച് ടോയിലറ്റ് കോംപ്ലെക്സിനടുത്തുള്ള ഗാർഡനിലെ ടീ പാർലറിൽ നിന്ന് ഓരോ ചായയും കുടിച്ചതിനു ശേഷം യാത്ര തുടരുകയാണ്. ഖജുരാഹോയിലേയ്ക്ക്.. രതിശിൽപ്പങ്ങൾ കൊണ്ട് പ്രശസ്‌തമായ വാസ്തുകലാഭംഗി കൊണ്ട് വിസ്‌മയിപ്പിക്കുന്ന ഖജുരാഹോയിലെ ക്ഷേത്രങ്ങളിലേയ്ക്ക്..































Wednesday, 2 December 2020

രായിരനെല്ലൂർ മലമുകളിലേക്ക് .. നാറാണത്തുഭ്രാന്തൻ കല്ലുരുട്ടിക്കയറ്റിയ വഴിയിലൂടെ...

             

                പറയിപെറ്റ പന്തിരുകുലത്തിൽ പിറന്ന് നാറാണത്തുമനയിൽ വളർന്ന നാറാണത്തുഭ്രാന്തൻ വേദപഠനത്തിനാണ് തിരുവേഗപ്പുറത്തെത്തിയത്. വിചിത്രമെന്നു തോന്നുന്ന പല പ്രകൃതങ്ങളുമുണ്ടായിരുന്ന നാറാണത്തു ഭ്രാന്തൻ അടുത്തുള്ള രായിരനെല്ലൂർ മലമുകളിലേയ്ക്ക് വലിയ ഉരുളൻ കല്ലുകൾ ഉരുട്ടിക്കയറ്റുമായിരുന്നു. കഷ്ടപ്പെട്ട് മലമുകളിലെത്തിക്കുന്ന കല്ലുകൾ അദ്ദേഹം അവിടെ നിന്നും താഴേക്ക് ഉരുട്ടി വിടും. വളരെപ്പെട്ടെന്ന് കല്ലുകൾ താഴെയ്ക്കു വീഴുന്ന കാഴ്ച കണ്ട് നാറാണത്തു ഭ്രാന്തൻ ആർത്തുചിരിക്കും.. 

                 ഒരിക്കൽ ഒരു തുലാമാസം ഒന്നാം തീയതി രായിരനെല്ലൂർ മലമുകളിലെത്തിയ നാറാണത്തു ഭ്രാന്തന് ദേവീദർശനമുണ്ടായി. കൈയിലുണ്ടായിരുന്ന മലരും കദളിപ്പഴവും സമക്ഷത്ത് സമർപ്പിച്ച് ഭ്രാന്തൻ ദേവിയെ വണങ്ങി.  സംപ്രീതയായ ദേവി നാറാണത്തു ഭ്രാന്തനെ അനുഗ്രഹിച്ചു. ദേവീദർശനം ലഭിച്ച മലമുകളിൽ അദ്ദേഹം ദേവീപ്രതിഷ്ഠ നടത്തി വനദുർഗ്ഗാക്ഷേത്രം നിർമ്മിച്ചു എന്നാണ് ഐതിഹ്യം.

                  മറ്റൊരവസരത്തിൽ ഭദ്രകാളിയോടു വരം ചോദിച്ച ഭ്രാന്തൻ്റെ കഥയും പ്രസിദ്ധമാണല്ലോ..ശ്മശാനഭൂമിയിൽ ചുടലനൃത്തമാടാനെത്തിയ ഭദ്രകാളി കണ്ടത് അവിടെ സുഖമായിക്കിടന്നുറങ്ങുന്ന നാറാണത്തു ഭ്രാന്തനെയാണ്. മനുഷ്യസാന്നിദ്ധ്യം അസൗകര്യമായി തോന്നിയ കാളി ഭ്രാന്തനെ ഭയപ്പെടുത്താനായി തൻ്റെ ഭൂതഗണങ്ങളെ  പറഞ്ഞയച്ചു. ശബ്ദം കേട്ടുണർന്ന ഭ്രാന്തൻ തൻ്റെ മുന്നിൽ നിൽക്കുന്ന ഭീകരരൂപങ്ങൾ കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി.  ഭദ്രകാളി നേരിട്ടു വന്ന് ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭ്രാന്തൻ്റെ ചിരി വർദ്ധിച്ചതേയുള്ളൂ. ഒടുക്കം തങ്ങൾക്ക് ചുടലനൃത്തമാടാനുള്ള സമയമാണിതെന്നും ഇവിടെ നിന്നും പോകുകയാണെങ്കിൽ എന്തു വരവും നല്കാമെന്നും കാളി ഭ്രാന്തനോടു പറഞ്ഞു. സമ്മതം മൂളിയ ഭ്രാന്തൻ കാളിയോട് തൻ്റെ ആയുസ്സ് ഒരു ദിവസം കൂടുതലാക്കി നല്കാനാണ് വരം ചോദിച്ചത്. ആയുസു കൂട്ടി നല്കാൻ തനിക്ക് കഴിയുകയില്ലായെന്ന് ഭദ്രകാളി പറഞ്ഞപ്പോൾ , ഒരു ദിവസം കുറച്ചു നല്കണമെന്നാണ് ഭ്രാന്തനാവശ്യപ്പെട്ടത്. ധർമ്മസങ്കടത്തിലായ കാളി ആയുസ്സു കുറച്ചു നല്കാനും തനിക്ക് കഴിയില്ലായെന്ന് ഭ്രാന്തനെ അറിയിച്ചു. പിന്നെന്തിനാണ് വരം നല്കാമെന്നു തന്നോടു പറഞ്ഞതെന്നാണ് ഭ്രാന്തൻ കാളിയോടു ചോദിച്ചത്. ഭ്രാന്തൻ്റെ ജ്ഞാനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്നാൽ സാധ്യമാവുന്ന എന്തെങ്കിലുമൊന്നു ചോദിക്കാൻ ആവശ്യപ്പെട്ടു. അങ്ങിനെ തൻ്റെ ഇടത്തേകാലിലുണ്ടായിരുന്ന മന്ത് വലത്തേക്കാലിലേക്ക് മാറ്റി നല്കാൻ ഭ്രാന്തൻ കാളിയോടു വരം ചോദിക്കുകയും ഭദ്രകാളി അതു സാധിച്ചുനല്കുകയും ചെയ്തു. തൻ്റെ മന്തുകാലുമായി ഭ്രാന്തൻ ചുടലപ്പറമ്പിൽ നിന്നും പുറത്തേക്കു നടന്നുവെന്നാണ് കഥ. 

                പറയിപെറ്റ പന്തിരുകുലവും നാറാണത്തു ഭ്രാന്തനുമൊക്കെ ഐതിഹ്യങ്ങളാണോ, ചരിത്രമാണോ, അതോ കഥകളോ..? ഏതായാലും മലയാളത്തിൻ്റെ മണ്ണിൽ ആഴത്തിൽ വേരൂന്നിയ പേരുകളാണ് നാറാണത്തുഭ്രാന്തനും പെരുന്തച്ചനും  പാക്കനാരുമൊക്കെ.

              തൃശൂർ - കോഴിക്കോട് റൂട്ടിൽ വളാഞ്ചേരിയിൽ നിന്നും കൊപ്പത്തേക്കുള്ള വഴിയിൽ പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ രായിരനെല്ലൂർ മലയുടെ ചുവട്ടിലെത്താം. മലയുടെ മുകളിലേക്ക് ഏതാണ്ട് മുക്കാൽ ഭാഗത്തോളം കോൺക്രീറ്റുപടികൾ നിർമ്മിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ഭാഗം  മണ്ണുവെട്ടിയ പടികളിലൂടെ കയറിച്ചെന്ന് വനദുർഗാക്ഷേത്രത്തിൽ  ദർശനം നടത്തി. മലമുകളിലെ ക്ഷേത്രപരിസരവും നാറാണത്തുഭ്രാന്തൻ്റെ ശില്പം സ്ഥിതി ചെയ്യുന്ന ഭാഗവുമൊഴിച്ച് എല്ലായിടവും വനമാണ്. വലിയ ആൽമരങ്ങൾക്കും ഏഴിലംപാലയ്ക്കുമരികിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ തൊഴുതു വലം വെച്ചിട്ടാണ് ഞങ്ങൾ നാറാണത്തു ഭ്രാന്തൻ്റെ ശിൽപ്പത്തിനരികിലേക്കു പോയത്. മലയുടെ ഒരറ്റത്തായി    സ്ഥാപിച്ചിട്ടുള്ളതിനാൽ താഴെ നിന്നുതന്നെ ഈ പ്രതിമ കാണാനാകും. 

               സുരേന്ദ്രകൃഷ്ണൻ എന്ന ശിൽപ്പിയാണ് നാറാണത്തുഭ്രാന്തൻ്റെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. തത്വജ്ഞാനിയായ നാറാണത്തുഭ്രാന്തൻ്റെ മുന്നിൽ പ്രണമിച്ചിട്ട് ചുറ്റുപാടുമുള്ള ഗ്രാമങ്ങളുടെയും വയലുകളുടെയും ആകാശക്കാഴ്ചയാസ്വദിച്ച് അൽപ്പനേരം ഞങ്ങൾ അവിടെ നിന്നു. മല കയറിയതിൻ്റെ ക്ഷീണവുമുണ്ടല്ലോ. പത്തിരുപതു മിനുട്ടു മലമുകളിൽ ചെലവഴിച്ചിട്ടാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്. ഏറെ നാളത്തെ ആഗ്രഹം സാധ്യമായതിൻ്റെ സന്തോഷത്തിലാണ് മടക്കം. തിരുവേഗപ്പുറം ക്ഷേത്രത്തിലും തൊഴുതിട്ടാണ് ഞങ്ങൾ പോന്നത്. നിയന്ത്രണങ്ങളുള്ളതിനാൽ ഗോപുരത്തിനു പുറത്തു നിന്നു മാത്രമാണ് ദർശനം സാധ്യമായതെന്നു മാത്രം...


       










ചെമ്പ്രമുടിയുടെ മടിത്തട്ടിലേക്ക്.....

                        വയനാട്ടിലെത്തിയപ്പോൾ മുതൽ ചെമ്പ്ര മുടിയിലേയ്ക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ   ചെമ്പ്ര കൊടുമുടിയിലേയ്ക്ക്  ഏറെ നാളുകളായി പ്രവേശനമില്ല.വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ ചെമ്പ്രയിലേക്ക് കയറാനാകൂ. ഒരു ദിവസം പ്രിയസുഹൃത്ത് ശ്രീ ഐജിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാണ് ചെമ്പ്ര കൊടുമുടി കയറാൻ പറ്റില്ലെങ്കിലും  ചെമ്പ്ര എസ്റ്റേറ്റിലൂടെ പഴയ ബംഗ്ലാവു വരെയെങ്കിലും പോകാനുള്ള ശ്രമം നടത്താമെന്നേറ്റത്. അദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ നിന്നും ചെമ്പ്ര എസ്റ്റേറ്റിലൂടെ ബംഗ്‌ളാവു വരെ പോകാനുള്ള അനുമതി ലഭ്യമായി. ഞാനും പ്രിയതമയും പിന്നെ ഐജിയും അദ്ദേഹത്തിന്റെ പുത്രൻ കെവിനുമൊന്നിച്ചാണ് ചെമ്പ്രയിലേയ്ക്ക് പോയത്. 


            കൽപ്പറ്റയിൽ നിന്ന് കാറിലാണ് യാത്ര. ഊട്ടിയ്ക്കുള്ള റോഡിൽ മേപ്പാടി കഴിഞ്ഞ്  വലത്തേയ്ക്കൊരു ഇറക്കമിറങ്ങി തേയിലത്തോട്ടങ്ങളും കാടും ഇടകലർന്ന ചെറുറോഡിലൂടെയാണ് ഇനി പോകേണ്ടത്. വളവുകളും പുളവുകളും നിറഞ്ഞ എസ്റ്റേറ്റ് റോഡ്. ചുരുക്കം ചില വാഹനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളെയും  മാത്രമാണ് റോഡിൽ കണ്ടത്. വണ്ടി തേയിലത്തോട്ടങ്ങൾക്കിടയിലൂടെ പതിയെ നീങ്ങി. എരുമക്കൊല്ലി എന്ന എസ്റ്റേറ്റ് ഗ്രാമത്തിലൂടെയാണ് ഞങ്ങൾ പോകുന്നത്. തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും പിന്നെ മുന്നിൽ കാണുന്ന ചെമ്പ്രകൊടുമുടിയും മടികൂടാതെ കയറ്റങ്ങൾ കയറാൻ ഞങ്ങൾക്കും വണ്ടിക്കും ഉത്സാഹമേകി.       


           എസ്റ്റേറ്റിന്റെ ഓഫിസിനടുത്തെത്തിയപ്പോൾ വണ്ടിനിറുത്തി ഞങ്ങൾ ഓഫീസിലേയ്ക്ക് കയറിച്ചെന്നു. അവിടത്തെ ഉദ്യോഗസ്ഥനായ ശ്രീ. ബിനുവാണ് ഞങ്ങൾക്ക് എസ്റ്റേറ്റ് കാണുന്നതിന് അനുമതി ലഭ്യമാക്കിയിരിക്കുന്നത്. ഓഫീസിൽ കയറിച്ചെന്ന ഞങ്ങൾക്ക് ഹൃദ്യമായ സ്വീകരണമാണ് ബിനു ഉൾപ്പെടെയുള്ള ജീവനക്കാർ നൽകിയത്. പരിചയപ്പെട്ട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിൽ തലേന്ന് രാത്രി ആനകളിറങ്ങി ശല്യമുണ്ടാക്കിയ വിവരങ്ങളും പറഞ്ഞു. തലേന്നു രാത്രി ബിനുവിന്റെ ക്വാർട്ടേഴ്‌സിനു ചുറ്റുമായിരുന്നത്രെ ആനകളുടെ വികൃതികൾ. വഴിയരികിലുള്ള കമുകു പോലെയുള്ള മരങ്ങൾ ആന മറിച്ചിട്ടു. 


                   ഈയിടെയായി ആനകൾ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് ബിനു പറയുന്നത്. മുൻപ് കാട്ടുപോത്തുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ ഉപദ്രവം തീരെയില്ല. ആനകളാണ് നിലവിൽ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്. ആനകളുടെ തലേന്നു രാത്രിയിലെ വിക്രിയകളെപ്പറ്റി അറിയിച്ചുകൊണ്ട് വനംവകുപ്പിനുള്ള കത്ത് തയ്യാറാക്കികൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ കയറിച്ചെന്നത്. സൗഹൃദഭാഷണങ്ങൾക്കു ശേഷം ഞങ്ങളോട് ബംഗ്ലാവിനടുത്തുവരെയും പോയിക്കണ്ടു വരാൻ പറഞ്ഞു. ആവശ്യമായ അനുമതി അയാൾ വാങ്ങിയിട്ടുണ്ടെന്നും അറിയിച്ചു. എസ്റ്റേറ്റ് ഓഫീസിന്റെ പടികളിറങ്ങി വരുമ്പോൾ ഞാൻ ബിനുവിനോട് ചോദിച്ചു." പോകുന്ന വഴിയിൽ ആനകൾ ഉണ്ടാവില്ലല്ലോ അല്ലെ?"  , ഇവിടത്തെ ആനകൾ പകലങ്ങിനെ ശല്യമുണ്ടാക്കാറില്ലായെന്നാണ് ബിനു പറഞ്ഞത്. എസ്റ്റേറ്റിൽ തൊഴിലാളികളൊക്കെയുണ്ട് എന്നു പറഞ്ഞ് ധൈര്യം പകരുകയും ചെയ്‌തു.


              തിരികെ വണ്ടിയിൽ കയറിക്കഴിഞ്ഞ് ഐജി എസ്റ്റേറ്റിന്റെ ചരിത്രം പറഞ്ഞു തന്നു. മൂന്നു നൂറ്റാണ്ടുകൾക്കു മുൻപ് ബ്രിട്ടീഷുകാരാണ് ഊട്ടിയിൽ നിന്ന് വയനാട്ടിലേയ്ക്കു വരുന്ന വഴിയിൽ ഈ കൊടുമുടിയും മനോഹരമായ പ്രദേശവും കണ്ടെത്തി എസ്റ്റേറ്റ് സ്ഥാപിച്ചത്. ഭാരതം സ്വാതന്ത്രമായതിനു ശേഷവും ഏറെക്കാലം  ഈ തോട്ടത്തിൽ ബ്രിട്ടീഷുകാരായിരുന്നുവത്രെ മാനേജർമാർ. പണ്ട് ബ്രിട്ടീഷുകാർ തേയിലയും കാപ്പിയും നട്ട് തോട്ടമുണ്ടാക്കിയതിനുശേഷം മലമുകളിൽ ഒരു ബംഗ്ളാവു പണിതു. എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മനോഹരമാളിക. തിരക്കഥ എന്ന സിനിമയിൽ ക്ലൗഡ്‌സ് എൻഡ് എന്ന പേരിൽ ഈ ബംഗ്ളാവ് പ്രധാനപ്പെട്ട ഒരു പശ്ചാത്തലമായി ചിത്രീകരിച്ചിട്ടുണ്ട്. 

                     ബ്രിട്ടീഷുകാരുടെ കാലത്ത് ഈ ബംഗ്ളാവിൽ താമസിച്ചിരുന്ന മാനേജർ സായിപ്പ് കുതിരപ്പുറത്തുകയറി ചെമ്പ്രമുടിയുടെ മുകളിലേയ്ക്കു പോകും. മദാമ്മ പല്ലക്കിലേറിയും. എന്തിനാണെന്നോ? ചെമ്പ്രയുടെ മുകളിൽ ഒരുക്കിയിട്ടുള്ള ടെന്നീസ് കോർട്ടിൽ കളിയ്ക്കാൻ വേണ്ടി. അവിടെ കുതിരകളെ കെട്ടുന്നതിന് ലായവും നിർമ്മിച്ചിട്ടുണ്ടായിരുന്നുവത്രെ. നല്ല ലാഭകരമായ രീതിയിൽ ഒട്ടേറെ തൊഴിലാളികളോടെ പ്രവർത്തിച്ചിരുന്ന ഒരു തോട്ടമായിരുന്നു ഇത്. നൂറുകണക്കിന് തൊഴിലാളികളും ആശുപത്രിയും സ്‌കൂളുമൊക്കെ ഇവിടെയുണ്ടായിരുന്നു. പിൽക്കാലത്ത് തോട്ടം മേഖല ലാഭകരമല്ലാതായതും അവകാശതർക്കങ്ങളും വ്യവഹാരങ്ങളുമെല്ലാം ഈ എസ്റ്റേറ്റിനെയും ബാധിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന തേയില ഫാക്‌ടറി ഏതാണ്ട് മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു തീപ്പിടുത്തത്തിൽ നശിച്ചു. താഴെ മേപ്പാടിയിലെ വീട്ടിൽ നിന്ന് മലമുകളിൽ തീ കത്തുന്നത് കണ്ട കാര്യവും  ഐജി പറഞ്ഞു. 

                 വീതി നന്നേ കുറഞ്ഞ എസ്‌റ്റേറ്റ്‌ റോഡിലൂടെ ഞങ്ങൾ കയറിക്കൊണ്ടിരുന്നു. റോഡിൽ പലയിടത്തും ആനപ്പിണ്ടം കാണുന്നുണ്ട്. രണ്ടു മൂന്നു മുടിപ്പിൻ വളവുകൾ കയറിച്ചെല്ലുമ്പോൾ ഇടത്തേയ്ക്കൊരു വഴി കയറിപ്പോകുന്നുണ്ട്. വണ്ടി അങ്ങോട്ടു വിട്ടോളാനാണ് ഐജിയുടെ നിർദ്ദേശം. ജോലിയുടെ ഇടവേളയിൽ  റോഡരികിലിരുന്ന്  വിശ്രമിക്കുന്ന തൊഴിലാളികൾ കാർ കടന്നുചെന്നപ്പോൾ എഴുന്നേറ്റുമാറി വഴി നൽകി. 
കയറ്റം കയറിച്ചെന്ന ഞങ്ങൾ എത്തിച്ചേർന്നത്  മനോഹരമായ ഒരു പ്രദേശത്ത് സ്ഥിതിചെയ്യുന്ന പഴയ കെട്ടിടത്തിന്റെ മുറ്റത്തേയ്ക്കാണ്. നീളത്തിലുള്ള  വരാന്തയോടെ  നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ മുറ്റം വരെയും  തേയിലത്തോട്ടങ്ങൾ . മുന്നിൽ മലഞ്ചെരിവിനോടു ചേർന്ന് തടികൊണ്ട് വാച്ച് ടവർ നിർമ്മിച്ചിട്ടുണ്ട്.  പണ്ട് എസ്റ്റേറ്റിന്റെ ഉള്ളിലെ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു എന്ന് ഐജി പറഞ്ഞു. ഇവിടെ ആശുപത്രിയായിരുന്നപ്പോൾ അദ്ദേഹമിവിടെ വന്നിട്ടുണ്ടത്രേ.


                  ഇപ്പോൾ ഈ കെട്ടിടം ഒരു സോസ്റ്റെൽ ആയി എസ്റ്റേറ്റ് മാനേജ്‌മെന്റ് രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങൾ കെട്ടിടത്തിനു ചുറ്റും നടന്ന് പ്രകൃതിഭംഗി ആസ്വദിച്ചു. സോസ്റ്റെലിന്റെ പിൻഭാഗത്ത് ചെമ്പ്രയുടെ മനോഹരമായ ദൃശ്യം കാണാം. വാച്ച് ടവറിനടുത്തു നിന്ന് നോക്കുമ്പോൾ ചെമ്പ്രമുടിയുടെ പശ്ചാത്തലത്തിൽ സോസ്റ്റെലും തേയിലത്തോട്ടങ്ങളും കോടമഞ്ഞു പാറിനടക്കുന്ന മലകളും ചേർന്ന് അതീവസൗന്ദര്യമുള്ള ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്. സോസ്റ്റെലിന്റെ ചുവരുകൾ  നല്ല ഭംഗിയുള്ള പെയിന്റിങ്ങുകൾ  കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മുറ്റത്തോടു ചേർന്ന് പൂച്ചെടികളും നട്ട് സുന്ദരമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കായുള്ള പ്രത്യേകം ഡോർമെറ്ററി ഉൾപ്പെടെ റൂമുകളും ഡോർമെറ്ററി സൗകര്യവും ഇവിടെ ലഭ്യമാണ്. സാധാരണ സീസൺ കാലത്ത് നിറയെ ബുക്കിങ് ഉണ്ടാകുമെന്ന് ഇവിടെയുണ്ടായിരുന്ന വിശാഖ് പറഞ്ഞു. 

             
            ഞങ്ങൾ ഇനിയും കുറച്ചുകൂടി മുകളിലേയ്ക്കു പോകുകയാണ്. 
എസ്റ്റേറ്റ് റോഡിൽ പലയിടത്തും ആന പോയതിന്റെ അടയാളങ്ങൾ കാണാം. മൂന്നു നൂറ്റാണ്ടുകൾ പഴക്കമുളള ചൂളമരങ്ങളുടെ വേരുകൾ എന്തൊക്കെയോ രൂപങ്ങൾ പോലെ റോഡിലേയ്ക്ക് നീണ്ടുനിൽക്കുന്നുണ്ട്. തേയിലക്കാടിനിടയിലൂടെ പളുങ്കുതിരും പോലെ വീഴുന്ന നീർച്ചാലുകൾ.ഓരോ മുടിപ്പിൻ വളവും തിരിഞ്ഞു കയറുമ്പോൾ താഴെ താഴ്‌വരയിൽ മനോഹരമായ കാഴ്ച്ചകളാണ് കണ്ണിന് വിരുന്നാകുന്നത്. തേയിലക്കാടുകൾക്കു നടുവിൽ പിങ്കും ചുവപ്പും പൂക്കൾ നിറഞ്ഞ മരങ്ങൾ. മറുവശത്ത് കാടും തോട്ടവും കടന്ന് മുകളിലായി തലയുയർത്തി ഗാംഭീര്യത്തോടെ നിൽക്കുന്ന ചെമ്പ്രമുടിയുടെ ദൃശ്യം. പാറകളിൽ നിന്ന് കുതിച്ചുചാടി നുര ചിതറിത്തെറിക്കുന്ന കാട്ടരുവിയുടെ മുകളിലൂടെ നിർമ്മിച്ചിട്ടുള്ള പാലം കടന്ന് ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി. അടുത്ത വളവിലെ കെട്ടിടത്തിൽ നിന്നാണ്  പണ്ടുകാലത്ത് തൊഴിലാളികളെ ഹാജർ വിളിച്ചു പണിക്കയച്ചിരുന്നത്. മുൻപ് എസ്റ്റേറ്റ് ഓഫീസും ഇവിടെയായിരുന്നു എന്നാണറിഞ്ഞത്. ആനശല്യം മൂലം പിന്നീട് ഓഫീസ് ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നുവത്രേ. അവിടത്തെ അവസ്ഥ ഇങ്ങോട്ടു കയറുന്നതിനു മുൻപ് ബിനു പറഞ്ഞിരുന്നുവല്ലോ. 

                 അങ്ങിനെ ചെന്നു ചെന്ന് എസ്റ്റേറ്റിലെ മൂന്നു നൂറ്റാണ്ടു പഴക്കമുള്ള ബംഗ്‌ളാവിനു മുന്നിൽ വരെ ഞങ്ങൾ എത്തിപ്പെട്ടു. ചെമ്പ്ര മുടിയുടെയും താഴ്വരകളുടെയും തേയിലത്തോട്ടങ്ങളുടെയും കാടുകളുടെയും സൗന്ദര്യമാസ്വദിച്ച് അൽപ്പനേരം... അങ്ങ് താഴെ എരുമക്കൊല്ലിയും മേപ്പാടിയും ദൂരെ കൊളഗപ്പാറയുമൊക്കെ കാണാം. കാഴ്ച്ചകൾ കണ്ടു കണ്ട് ആസ്വദിച്ച് മലയിറക്കം. ആനയിറങ്ങിപ്പോയത്തിന്റെ അടയാളങ്ങൾ കാടുകളിലും മണ്ണിലും കാണാം. തിരികെ എസ്റ്റേറ്റ് ഓഫീസിൽ എത്തിയപ്പോഴേക്കും മഴ വീണിരുന്നു. 

              ഇനിയൊരിക്കൽ സോസ്‌റ്റലിൽ തങ്ങാൻ വേണ്ടി തയ്യാറായി വരണമെന്ന ബിനുവിന്റെ സ്നേഹത്തോടെയുള്ള ക്ഷണം കൈപ്പറ്റിയിട്ട്  നന്ദിയുമറിയിച്ച് ഞങ്ങൾ മേപ്പാടി വഴി കൽപ്പറ്റയ്ക്കു മടങ്ങി. മടക്കയാത്രയിൽ ഡ്രൈവ് ചെയ്‌തിരുന്ന ഞാൻ കാലിൽ ഒരു തണുപ്പു തോന്നി വണ്ടി നിറുത്തി. ഒന്നു രണ്ട് അട്ടകൾ കാലിൽ കയറിപ്പിടിച്ചിട്ടുണ്ട്. പിന്നെ അടുത്ത ചായക്കടയിൽ നിറുത്തി അൽപ്പം ഉപ്പു വാങ്ങി കാലിൽ തേച്ച് അട്ടയെ പറിച്ചുകളഞ്ഞിട്ടായിരുന്നു  യാത്ര തുടർന്നത്..



 





















ഭൂട്ടാൻ യാത്രയുടെ ഓർമ്മകൾ - Bhutan